Friday, January 13, 2012

നല്ലതു പറയുക. അല്ലെങ്കില്‍ മിണ്ടാതിരിക്കുക


നാവ് ഇരുതല മൂര്‍ച്ചയുള്ള ആയുധത്തെ പോലെയാണ്, അല്ല അതിലും കടുപ്പമുള്ളതാണ്. നന്മയില്‍ ഉപയോഗിച്ച് വിജയം നേടാനും തിന്മയില്‍ വിനിയോഗിച്ച് പരാജയം വരിക്കാനും നാവ് കൊണ്ട് സാധിക്കുന്നു.

നാവിന്റെ വിപത്തുകള്‍ വളരെയധികമാണ്. വാ തോരാതെ അന്യരെ പറ്റി ഏഷണിയും പരദൂഷണവും പറയുന്നവര്‍ വ്യക്തിജീവിതത്തില്‍ ശുദ്ധരല്ലെന്നാണ്  മനശാസ്ത്രജ്ഞരുടെ നിഗമനം.
വായില്‍ വരുന്നതൊക്കെ പറഞ്ഞു കൊണ്ടിരിക്കുക എന്നത് വിശ്വാസികളുടെ സ്വഭാവമല്ല. വാക്കുകള്‍ എത്ര ചെറുതാണെങ്കിലും അവ രേഖപ്പെടുത്തപ്പെട്ടു കൊണ്ടിരിക്കുന്നുണ്ടെന്നും അവയുടെ പേരില്‍ താന്‍ അല്ലാഹുവിന്റെ സന്നിധിയില്‍ വിചാരണ നേരിടേണ്ടി വരുമെന്നും സ്വര്‍ഗ്ഗ-നരകങ്ങള്‍ തീരുമാനിക്കുന്നതില്‍ അവക്ക് നിര്‍ണ്ണായകമായ പങ്കുണ്ടെന്നും തിരിച്ചരിഞ്ഞവനാണല്ലോ വിശ്വാസി. അക്കാരണത്താല്‍ സൂക്ഷിച്ചു മാത്രമേ അവന്‍ സംസാരിക്കയുള്ളൂ. ഖുര്‍ആന്‍ ഓര്‍മപ്പെടുത്തുന്നത്  ഇങ്ങനെ: "സത്യവിശ്വാസികളെ! നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. നല്ല വാക്ക് സംസാരിക്കുക. എങ്കില്‍ അവന്‍ നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നന്നാക്കിതീര്‍ക്കുകയും  പാപങ്ങള്‍ പൊറുത്തു തരികയും ചെയ്യും." (അല അസ്ഹാബ്  70  - 71 )

നബി(സ) യുടെ സംസാര രീതിയെ കുറിച്ച് പത്നി ആഇഷ (റ) പറയുന്നു. "അല്ലാഹുവിന്റെ ദൂതന്‍ നിങ്ങളെപ്പോലെ തുരുതുരാ സംസാരിക്കുന്ന ആളായിരുന്നില്ല. അവിടുന്ന് പറയുന്ന വാക്കുകള്‍ ഒരാള്‍ക്ക്‌ വേണമെങ്കില്‍ എണ്ണാന്‍ പോലും കഴിയുമായിരുന്നു." ( ബുഖാരി,മുസ്‌ലിം)

ഒരു ദിനചര്യ എന്നോണമുള്ള ബന്ധമാണ് ഗീബത്തു (പരദൂഷണം) മായി ഇന്ന് മിക്ക ആളുകള്‍ക്കുമുള്ളത്. ഇതില്‍ ലിംഗ വ്യത്യാസമുണ്ടെന്നു തോന്നുന്നില്ല. അന്യരുടെ കുറ്റങ്ങളും കുറവുകളും അവര്‍ക്കിഷ്ടമില്ലാത്ത വിധത്തില്‍ പറഞ്ഞു പ്രചരിപ്പിക്കലാണല്ലോ പരദൂഷണം. ദീനിവിഷയങ്ങളില്‍ അമിത താല്പര്യം കാണിക്കുന്ന പലരിലും പരദൂഷണ മനോഭാവം നിലനില്‍ക്കുന്നതായി കാണാം. വ്യഭിചാരം, മദ്യപാനം, പോലെയുള്ള കുറ്റകൃത്യങ്ങളെ ഗൌരവപൂര്‍വ്വം കാണുന്നവര്‍ പോലും ചിലപ്പോള്‍ പരദൂഷണത്തെ വളരെ ലാഘവത്തോടെയും നിസ്സാരവുമായിട്ടാണ്  കാണാറുള്ളത്‌.

"അല്ലാഹുവിന്റെ പ്രവാചകന്‍ അരുളി: പരദൂഷണം വ്യഭിചാരത്തേക്കാള്‍ വലിയ കഠിനമായ കുറ്റമാണ്. "! ആളുകള്‍ ചോദിച്ചു: "അല്ലാഹുവിന്റെ പ്രവാചകരേ, പരദൂഷണം എന്ത് കൊണ്ടാണ് വ്യഭിചാരത്തേക്കാള്‍ കഠിനമായ കുറ്റമാകുന്നത്"?  തിരുമേനി(സ) അരുളി : "ഒരു മനുഷ്യന്‍ വ്യഭിചരിച്ചാല്‍ അല്ലാഹു അവന്റെ പശ്ചാത്താപം സ്വീകരിക്കും. എന്നാല്‍ പരദൂഷകന് അവന്‍ ആരെ കുറിച്ച് പരദൂഷണം പറഞ്ഞുവോ അയാള്‍ വിട്ടു കൊടുക്കുന്നത് വരെ അല്ലാഹു പൊറുത്തു കൊടുക്കുകയില്ല."

അബൂ ഹുറൈറ (റ) പറയുന്നു. "ഗീബത്ത് എന്താണെന്ന് അറിയുമോ എന്ന നബി(സ) ചോദിച്ചു. അനുയായികള്‍ പറഞ്ഞു: "അല്ലാഹുവും റസൂലുമാണ് (അധികം അറിയുക) " നബി(സ പറഞ്ഞു: നീ നിന്റെ സ്നേഹിതനെ കുറിച്ച് അവനിഷ്ടമില്ലാത്തതു പറയലാകുന്നു പരദൂഷണം. "ഞാന്‍ പറയുന്നത് എന്റെ സഹോദരനില്‍ ഉള്ളതായിരുന്നാലോ?" എന്നാ ചോദ്യത്തിന് നബി(സ)യുടെ മറുപടി ഇതായിരുന്നു: നീ പറഞ്ഞത് അവനില്‍ ഉള്ളതാണെങ്കില്‍ നീ അവനെ പരദൂഷണം പറഞ്ഞവനും ഇല്ലാത്തത് പറഞ്ഞാല്‍ കളവു പറഞ്ഞവനുമാണ്." (മുസ്‌ലിം)

ഒരു മുസ്‌ലിമിനെ ഭക്ഷിക്കുന്നതിനേക്കാള്‍ (പരദൂഷണം പറയുന്നതിനേക്കാള്‍)  നല്ലത് ചത്ത കോവര്‍ കഴുതയുടെ മാംസം ഭക്ഷിക്കലാണെന്നു  നബി(സ) പറഞ്ഞതായി അംറബ്നു ആസ്വ് (ര) റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.


സ്വന്തം ന്യൂനതകളെയും ദൌര്‍ബല്യങ്ങളെയും കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കുക എന്നതാണ് പരദൂഷണ മനോഭാവത്തില്‍ നിന്ന് രക്ഷ നേടാനുള്ള വഴി. തന്റെ ന്യൂനത എന്താണെന്ന് തിരിച്ചറിയുന്നവന്‍ അപരന്റെ  ന്യൂനതകള്‍ അന്വേഷിച്ചു പരക്കം പായുകയോ പ്രചരിപ്പിക്കുകയോ ഇല്ല. പ്രവാചകന്‍(സ) പറഞ്ഞു: തന്റെ ന്യൂനതകള്‍ അന്വേഷിച്ചു നടന്നതിനാല്‍ ജനങ്ങളുടെ ന്യൂനതകള്‍ വിസ്മരിച്ച വ്യക്തിക്ക് ഭാവുകങ്ങള്‍." (ബൈഹഖി)
കൂട്ടുകാരന്റെ കുറ്റങ്ങളും കുറവുകളും പറയണമെന്ന് ആഗ്രഹിക്കുമ്പോള്‍ നിന്റെ കുറ്റങ്ങളും കുറവുകളും നീ ചിന്തിക്കുക. (ഇബ്നു അബീ ദുന്‍യ)


മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും പറഞ്ഞു പരിഹസിക്കുന്നവരുണ്ട്. സാഹോദര്യ ബോധത്തെ തകര്‍ത്ത് കളയുകയും മാനുഷിക ബന്ധങ്ങളെ ശിഥിലമാക്കുകയും ചെയ്യുന്ന ദുസ്വഭാവങ്ങളില്‍ ഒന്നാണ് പരിഹാസം. ആഇശ (റ) പറയുന്നു: "ഒരിക്കല്‍ ഞാന്‍ പ്രവാചകന്റെ സന്നിധിയില്‍ വെച്ച് ഒരാളുടെ അംഗവിക്ഷേപങ്ങള്‍ അഭിനയിച്ചു  കാണിക്കുകയുണ്ടായി. അപ്പോള്‍ അവിടുന്ന് പറഞ്ഞു. ഒരു മനുഷ്യനെയും ഇപ്രകാരം അനുകരിക്കുന്നത് ഞാനിഷ്ടപ്പെടുന്നില്ല. എനിക്ക് ഇന്നയിന്ന മേന്മകളെല്ലാം ലഭിക്കുകയാണെങ്കില്‍  പോലും" (അബൂ ദാവൂദ് - തിര്‍മുദി)

തെറ്റ് ചെയ്തതിന്റെ പേരില്‍ ഒരാള്‍ തന്റെ സഹോദരനെ പരിഹസിച്ചാല്‍ ആ തെറ്റ് അയാളും ആവര്‍ത്തിച്ചിട്ടല്ലാതെ അള്ളാഹു അയാളെ മരിപ്പിക്കുകയില്ല. (തിര്‍മുദി)

ആരെങ്കിലും ഇങ്ങോട്ട് ചീത്ത വിളിച്ചാല്‍ ക്ഷമിക്കലാണ് ശ്രേഷ്ടവും കരണീയവും. അപ്പോള്‍ മലക്കുകള്‍ ചീത്ത പറയുന്നവനെ ആക്ഷേപിക്കുകയും ശപിക്കുകയും ചെയ്യും: തിരിച്ചും ചീത്ത വിളിച്ചാലോ? സദസ്സ് ഭാഗ്യശൂന്യമായി മലക്കുകള്‍ പിരിഞ്ഞു പോകും. എന്നാല്‍ നാവിനെ എങ്ങനെ ഉപയോഗിക്കുന്നു എന്നത് ഒരാളുടെ ഇഹപര സൌഭാഗ്യങ്ങളെ നിയന്ത്രിക്കുന്ന സുപ്രധാന ഘടകമാണ്. അല്ലാഹുവിലും അന്ത്യനാളിലും വിശ്വാസമുള്ളവന്‍ നല്ലതു പറയട്ടെ അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ. (ബുഖാരി/മുസ്‌ലിം)


Thursday, January 12, 2012

പാപങ്ങള്‍ കാരണം പരീക്ഷിക്കപ്പെടരുത്



'ആരെങ്കിലും നിന്നു കൊണ്ട് വെള്ളം കുടിച്ചാല്‍ മരുന്നില്ലാത്ത രോഗങ്ങളിലൂടെ അള്ളാഹു അവനെ പരീക്ഷിക്കും.' നബി(സ) തിരുമേനിയുടെ ഏറെ ശ്രദ്ധേയമായ ഒരു വചനമാണിത്. പുതിയ കാലത്ത് ഈ തിരുവാക്യത്തിന്റെ പൊരുളും പ്രസക്തിയും ആരെയും ബോധ്യപ്പെടുത്തെണ്ടതില്ല.

രോഗങ്ങളും ചികിത്സാ സംവിധാനങ്ങളും മത്സരിച്ചു വളരുന്ന കാലമാണിത്. മനുഷ്യന്റെ ബൌദ്ധികവികാസത്തിനും അന്വേഷണത്വരക്കും അനുഗനമായ അതിന്റെ ബഹുമുഖ നേട്ടങ്ങള്‍ക്കും അതിരുകളില്ല. പക്ഷെ, എന്നിട്ടും രോഗങ്ങള്‍ക്ക് മുന്നില്‍ ആധുനിക മനുഷ്യന്‍ പതറുന്നത് പുതുമയല്ല.

വിശ്വാസികള്‍ ഏറെ ഗൌരവത്തോടെ വിലയിരുത്തേണ്ടതാണിത്. പുതിയ രോഗങ്ങളും പ്രതിവിധികള്‍ കണ്ടെത്താനാകാത്ത സാഹചര്യങ്ങളും ആത്മീയമായി വിശകലനം ചെയ്യപ്പെടേണമെന്നു ഉദ്ധൃതവചനം ഓര്‍മപ്പെടുത്തുന്നുണ്ട് .

പനികള്‍ തന്നെ എത്ര തരമാണ്. കാന്‍സറിന്റെ കാര്യം ആലോചിച്ചുനോക്കൂ. ആദ്യഘട്ടങ്ങളിലൊന്നും അസ്വസ്ഥപ്പെടുത്താതെ, അലസോരപ്പെടുത്താതെ ഇക്കിളിപ്പെടുത്തുന്ന ഈ രോഗം തിരിച്ചറിയപ്പെടുമ്പോഴേക്കും അനിയന്ത്രിതമാവുകയാണ്. അതോടൊപ്പം രൌദ്രവും അസഹാനീയവുമാവുകയും ചെയ്യുന്നു. പിന്നെ ഒരു കാര്‍ന്നുതിന്നലാണ്. ഈ ഗുരുതര നോവിന്റെയും പൊറുതികേടിന്റെയും പാരമ്യതയിലാണ്  മരണം.

സാമുദായിക കണക്കെടുത്താല്‍ മുസ്‌ലിംകള്‍ക്കിടയിലാണ്  ഇത്തരം രോഗങ്ങള്‍ ആനുപാതികമായി കൂടുതല്‍ കാണപ്പെടുന്നത്. ഓരോന്നിനും പ്രത്യക്ഷവും പരോക്ഷവുമായ കാരണങ്ങളുണ്ടാവം. പ്രത്യക്ഷ കാരണങ്ങളാണ്  പെട്ടെന്ന് കണ്ടെത്തപ്പെടുക. പരോക്ഷനിമിത്തങ്ങള്‍ അത്രവേഗം എല്ലാവര്ക്കും ബോധ്യപ്പെട്ടെന്ന് വരില്ല.

എന്നാല്‍, ശരീഅത്തിന്റെ ചിട്ടകള്‍ നമ്മുടെ ദൃഷ്ടിയില്‍ എത്ര ചെറുതാണെങ്കിലും ലംഘിക്കപ്പെടുന്നത് ഏറെ ഗൌരവതരമാണ്. പ്രവാചകചര്യകള്‍  യഥാര്‍ത്ഥത്തില്‍ സ്രഷ്ടാവിന്റെ നിര്‍ദേശങ്ങളാണല്ലോ. അവയെ അവഗണിക്കല്‍ സത്യത്തില്‍ അല്ലാഹുവിന്റെ കല്പനകളെ അവമതിക്കല്‍ തന്നെയാണ്. ഈ രീതിയിലാണ് ഓരോ സുന്നത്തിനെയും നാം വിശ്വാസികള്‍ കാണേണ്ടത്.

രോഗങ്ങളും പ്രയാസങ്ങളും പരീക്ഷണങ്ങളാണ്. വിശ്വാസത്തിന്റെ തീവ്രതെയെ അല്ല്ലാഹു ഈ രീതിയില്‍ പരീക്ഷിക്കും.. പക്ഷെ പാപങ്ങള്‍ കാരണം നാം പരീക്ഷിക്കപ്പെടരുത്. അറിഞ്ഞുള്ള കാരണങ്ങള്‍ അതിനു വേണ്ടി നാം ഉണ്ടാക്കുകയുമരുത്. വിധിക്കുന്നവനും വിധി നടപ്പിലാക്കുന്നവനും അല്ലാഹുവാണ്. അവന്‍ നമ്മെ കാത്തുരക്ഷിക്കട്ടെ.


NB: ദയവു ചെയ്തു ഷെയര്‍ ചെയ്യുക.

പരീക്ഷണങ്ങള്‍ക്ക് പ്രതിഫലമുണ്ട്

"അല്പമൊരു ഭയവും വിശപ്പും മൂലവും സ്വത്തുക്കളിലും ആളുകളിലും ഫലങ്ങളിലുമുള്ള കുറവുമൂലവും നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. വല്ല വിപത്തും തങ്ങള്‍ക്കു നേരിടുമ്പോള്‍ 'നിശ്ചയമായും ഞങ്ങള്‍ അല്ലഹുവിന്നുള്ളവരും അവങ്കലേക്ക്‌ മടങ്ങുന്നവരുമാണ്' എന്ന് പറയുന്ന ക്ഷമാശീലര്‍ക്ക് താങ്കള്‍ സന്തോഷ വാര്‍ത്ത‍ അറിയിക്കുക. അവര്‍ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് പാപമോചനങ്ങളും കാരുണ്യവുമുള്ളവാരാകുന്നു. അവര്‍ തന്നെയാണ് നേര്‍മാര്‍ഗം പ്രാപിച്ചവരും." (സൂറത്തുല്‍ ബഖറ 155 , 156 , 157 )


  പരിശുദ്ധ ഇസ്‌ലാമിന്റെ വിജയത്തിനും നിലനില്പിന്നും വേണ്ടി അല്ലാഹുവിന്റെ വഴിയില്‍ പരിശ്രമിക്കുന്നവര്‍ക്കു യാതൊരുവിധ ബുദ്ധിമുട്ടുകളും കഷ്ടനഷ്ടതകളും കൂടാതെ ഉദ്ദേശ്യം നിറവേറുമെന്നു വിചാരിക്കാന്‍ പാടില്ലെന്നും അവര്‍ പലവിധ കഷ്ടനഷ്ടതകളും പാത്രീഭവിക്കുമെന്നും അതെല്ലാം അല്ലാഹുവിങ്കല്‍ നിന്നുള്ള ചില പരീക്ഷണങ്ങള്‍ ആണെന്നും അങ്ങനെയുള്ള പരീക്ഷണങ്ങളില്‍ പാദം പതറാതെയും ചിത്തം ചിതറാതെയും ഏതു പ്രതിബന്ധങ്ങളോടും  മല്ലിടുവാനുള്ള ശക്തിയായ ക്ഷമ കൈകൊള്ളുന്നവര്‍ പരലോകത്ത് സൌഭാഗ്യവാന്മാരായിരിക്കുമെന്നും അവര്‍ക്ക് അല്ലാഹുവിങ്കല്‍ നിന്ന് കരുണാകടാക്ഷങ്ങളും പാപപരിഹാരവുമുണ്ടായിരിക്കുമെന്നും ഈ വാചങ്ങള്‍ മൂലം അള്ളാഹു നമ്മെ ഉണര്‍ത്തിയിരിക്കുന്നു.

ആദ്യകാല മുസ്‌ലിംകള്‍ക്ക് ശത്രുക്കളില്‍ നിന്ന് നിരവധി ദ്രോഹങ്ങള്‍ അനുഭവിക്കേണ്ടി വന്ന  കാര്യം ആര്‍ക്കും അജ്നാതമല്ല. ശത്രുക്കളെ പേടിച്ച് സ്വദേശം വിടുകയം കാലദേശപ്പകര്‍ച്ചകള്‍ കൊണ്ട് അനവധി രോഗങ്ങള്‍ ഉണ്ടാകുകയും അവയ്ക്ക് ചികിത്സ ലഭിക്കാതിരിക്കുകയും ക്രമമായി ഭക്ഷണം കഴിക്കാന്‍ സാധിക്കാതെ വരികയും  അങ്ങനെ ഒരുപാട് ദുരിതങ്ങള്‍ അവര്‍ അനുഭവിച്ചിട്ടുണ്ട്. മാത്രമല്ല ഇസ്ലാമിന് വേണ്ടിയുള്ള സമരത്തിനിടയില്‍ സ്വസഹോദരില്‍ പലരും നഷ്ടപ്പെടെണ്ടതായും വന്നിരുന്നു. ആ പരീക്ഷണകാലഘട്ടത്തില്‍ അവര്‍ക്കുണ്ടായിരുന്ന താങ്ങും തണലും അല്ലാഹുവിലുണ്ടായിരുന്ന അടിയുറച്ച വിശ്വാസവും അതിന്റെ ഫലമായ സഹനശക്തിയുമായിരുന്നു. അത് തന്നെയായിരുന്നു അവരുടെ വിജയരഹസ്യവും. ആ മഹാത്മാക്കളുടെ കാലടിപ്പാടുകളെ നാം പിന്‍പറ്റിയാല്‍ നമുക്കും വിജയവും സൌഭാഗ്യവുമുണ്ട്. നിശ്ചയം.

വല്ല വിപത്തുകളും നേരിടുമ്പോള്‍ അതെത്ര ചെറുതായാലും 'ഇന്നാ ലില്ലാഹി വാ ഇന്നാ ഇലൈഹി റാജിഊന്‍' എന്ന് ചൊല്ലണം. അത് ക്ഷമാശീലരുടെ വിശേഷണമായാണല്ലോ ഇവിടെ പറഞ്ഞത്. ഇതിനു വമ്പിച്ച പ്രതിഫലം ഉള്ളതായി ഹദീസുകളില്‍ കാണാം. ഏതു വിപത്സന്ധിയിലും അല്ലാഹുവിലുള്ള വിശ്വാസം മുറുകെ പിടിക്കാന്‍ കഴിഞ്ഞുവെന്നു മാത്രമല്ല, തജ്ജന്യമായ സഹനം വാക്കുകളിലൂടെ പ്രകടിപ്പിക്കുവാനും സര്‍വ്വവും അല്ലാഹുവിലര്‍പ്പിക്കുവാനും അവന്‍ സന്നദ്ധനായി എന്നതാണിതിനു കാരണം. ഒരാളുടെ കുട്ടി മരിച്ചു അയാള്‍ 'ഇന്നാ ലില്ലാഹി ...' ചൊല്ലുകയും ചെയ്‌താല്‍ അല്ലാഹു അയാള്‍ക്ക് സ്വര്‍ഗത്തില്‍ ഒരു മന്ദിരം പണിയുകയും അതിന്നു 'ബൈതുല്‍ ഹംദ്' എന്ന് പേരിടുകയും ചെയ്യുമെന്ന്‍ നബി(സ) പറഞ്ഞിരിക്കുന്ന്നു. (അഹ്മദ്, തുര്‍മുദി)   

ഏതു പ്രതിസന്ധികളിലും ക്ഷമ കൈകൊള്ളുകയും അല്ലാഹുവിലുള്ള അചന്ജലവിശ്വാസം മുറുകെ പിടിക്കുകയും ചെയ്യുന്ന സൌഭാഗ്യവാന്മാരുടെ മികച്ച പ്രതിഫലം ഇവിടെ വ്യക്തമായി പറഞ്ഞിരിക്കുകയാണ്. അല്ലാഹുവിങ്കല്‍ നിന്നുള്ള മഹത്തായ പാപമോചനം അവര്‍ക്കുണ്ടായിരിക്കും. അവന്റെ കരുണകടാക്ഷം കൊണ്ട് സായൂജ്യമടയാനും അവര്‍ക്ക് കഴിയും. മാത്രമല്ല അവര്‍ സന്മാര്‍ഗപ്രാപ്തരാണെന്നും സര്‍വ്വശക്തന്‍ വ്യകതമാക്കുകയാണ്.

Template by:
Free Blog Templates