Thursday, January 12, 2012

പരീക്ഷണങ്ങള്‍ക്ക് പ്രതിഫലമുണ്ട്

"അല്പമൊരു ഭയവും വിശപ്പും മൂലവും സ്വത്തുക്കളിലും ആളുകളിലും ഫലങ്ങളിലുമുള്ള കുറവുമൂലവും നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. വല്ല വിപത്തും തങ്ങള്‍ക്കു നേരിടുമ്പോള്‍ 'നിശ്ചയമായും ഞങ്ങള്‍ അല്ലഹുവിന്നുള്ളവരും അവങ്കലേക്ക്‌ മടങ്ങുന്നവരുമാണ്' എന്ന് പറയുന്ന ക്ഷമാശീലര്‍ക്ക് താങ്കള്‍ സന്തോഷ വാര്‍ത്ത‍ അറിയിക്കുക. അവര്‍ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് പാപമോചനങ്ങളും കാരുണ്യവുമുള്ളവാരാകുന്നു. അവര്‍ തന്നെയാണ് നേര്‍മാര്‍ഗം പ്രാപിച്ചവരും." (സൂറത്തുല്‍ ബഖറ 155 , 156 , 157 )


  പരിശുദ്ധ ഇസ്‌ലാമിന്റെ വിജയത്തിനും നിലനില്പിന്നും വേണ്ടി അല്ലാഹുവിന്റെ വഴിയില്‍ പരിശ്രമിക്കുന്നവര്‍ക്കു യാതൊരുവിധ ബുദ്ധിമുട്ടുകളും കഷ്ടനഷ്ടതകളും കൂടാതെ ഉദ്ദേശ്യം നിറവേറുമെന്നു വിചാരിക്കാന്‍ പാടില്ലെന്നും അവര്‍ പലവിധ കഷ്ടനഷ്ടതകളും പാത്രീഭവിക്കുമെന്നും അതെല്ലാം അല്ലാഹുവിങ്കല്‍ നിന്നുള്ള ചില പരീക്ഷണങ്ങള്‍ ആണെന്നും അങ്ങനെയുള്ള പരീക്ഷണങ്ങളില്‍ പാദം പതറാതെയും ചിത്തം ചിതറാതെയും ഏതു പ്രതിബന്ധങ്ങളോടും  മല്ലിടുവാനുള്ള ശക്തിയായ ക്ഷമ കൈകൊള്ളുന്നവര്‍ പരലോകത്ത് സൌഭാഗ്യവാന്മാരായിരിക്കുമെന്നും അവര്‍ക്ക് അല്ലാഹുവിങ്കല്‍ നിന്ന് കരുണാകടാക്ഷങ്ങളും പാപപരിഹാരവുമുണ്ടായിരിക്കുമെന്നും ഈ വാചങ്ങള്‍ മൂലം അള്ളാഹു നമ്മെ ഉണര്‍ത്തിയിരിക്കുന്നു.

ആദ്യകാല മുസ്‌ലിംകള്‍ക്ക് ശത്രുക്കളില്‍ നിന്ന് നിരവധി ദ്രോഹങ്ങള്‍ അനുഭവിക്കേണ്ടി വന്ന  കാര്യം ആര്‍ക്കും അജ്നാതമല്ല. ശത്രുക്കളെ പേടിച്ച് സ്വദേശം വിടുകയം കാലദേശപ്പകര്‍ച്ചകള്‍ കൊണ്ട് അനവധി രോഗങ്ങള്‍ ഉണ്ടാകുകയും അവയ്ക്ക് ചികിത്സ ലഭിക്കാതിരിക്കുകയും ക്രമമായി ഭക്ഷണം കഴിക്കാന്‍ സാധിക്കാതെ വരികയും  അങ്ങനെ ഒരുപാട് ദുരിതങ്ങള്‍ അവര്‍ അനുഭവിച്ചിട്ടുണ്ട്. മാത്രമല്ല ഇസ്ലാമിന് വേണ്ടിയുള്ള സമരത്തിനിടയില്‍ സ്വസഹോദരില്‍ പലരും നഷ്ടപ്പെടെണ്ടതായും വന്നിരുന്നു. ആ പരീക്ഷണകാലഘട്ടത്തില്‍ അവര്‍ക്കുണ്ടായിരുന്ന താങ്ങും തണലും അല്ലാഹുവിലുണ്ടായിരുന്ന അടിയുറച്ച വിശ്വാസവും അതിന്റെ ഫലമായ സഹനശക്തിയുമായിരുന്നു. അത് തന്നെയായിരുന്നു അവരുടെ വിജയരഹസ്യവും. ആ മഹാത്മാക്കളുടെ കാലടിപ്പാടുകളെ നാം പിന്‍പറ്റിയാല്‍ നമുക്കും വിജയവും സൌഭാഗ്യവുമുണ്ട്. നിശ്ചയം.

വല്ല വിപത്തുകളും നേരിടുമ്പോള്‍ അതെത്ര ചെറുതായാലും 'ഇന്നാ ലില്ലാഹി വാ ഇന്നാ ഇലൈഹി റാജിഊന്‍' എന്ന് ചൊല്ലണം. അത് ക്ഷമാശീലരുടെ വിശേഷണമായാണല്ലോ ഇവിടെ പറഞ്ഞത്. ഇതിനു വമ്പിച്ച പ്രതിഫലം ഉള്ളതായി ഹദീസുകളില്‍ കാണാം. ഏതു വിപത്സന്ധിയിലും അല്ലാഹുവിലുള്ള വിശ്വാസം മുറുകെ പിടിക്കാന്‍ കഴിഞ്ഞുവെന്നു മാത്രമല്ല, തജ്ജന്യമായ സഹനം വാക്കുകളിലൂടെ പ്രകടിപ്പിക്കുവാനും സര്‍വ്വവും അല്ലാഹുവിലര്‍പ്പിക്കുവാനും അവന്‍ സന്നദ്ധനായി എന്നതാണിതിനു കാരണം. ഒരാളുടെ കുട്ടി മരിച്ചു അയാള്‍ 'ഇന്നാ ലില്ലാഹി ...' ചൊല്ലുകയും ചെയ്‌താല്‍ അല്ലാഹു അയാള്‍ക്ക് സ്വര്‍ഗത്തില്‍ ഒരു മന്ദിരം പണിയുകയും അതിന്നു 'ബൈതുല്‍ ഹംദ്' എന്ന് പേരിടുകയും ചെയ്യുമെന്ന്‍ നബി(സ) പറഞ്ഞിരിക്കുന്ന്നു. (അഹ്മദ്, തുര്‍മുദി)   

ഏതു പ്രതിസന്ധികളിലും ക്ഷമ കൈകൊള്ളുകയും അല്ലാഹുവിലുള്ള അചന്ജലവിശ്വാസം മുറുകെ പിടിക്കുകയും ചെയ്യുന്ന സൌഭാഗ്യവാന്മാരുടെ മികച്ച പ്രതിഫലം ഇവിടെ വ്യക്തമായി പറഞ്ഞിരിക്കുകയാണ്. അല്ലാഹുവിങ്കല്‍ നിന്നുള്ള മഹത്തായ പാപമോചനം അവര്‍ക്കുണ്ടായിരിക്കും. അവന്റെ കരുണകടാക്ഷം കൊണ്ട് സായൂജ്യമടയാനും അവര്‍ക്ക് കഴിയും. മാത്രമല്ല അവര്‍ സന്മാര്‍ഗപ്രാപ്തരാണെന്നും സര്‍വ്വശക്തന്‍ വ്യകതമാക്കുകയാണ്.

2 comments:

Recipesmine said...

allahu akbar........

AMEERJAN SAJ said...

ഹദീസ് നംപര് പറഞ്ഞ് തരുമോ?

Post a Comment

Template by:
Free Blog Templates